കൊച്ചി: സ്വകാര്യ ബസുകളുടെ മൽസരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്‌ചാത്തലത്തിൽ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്.
നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വീണ്ടും ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കണം. ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നഗരപ്രദേശങ്ങളിൽ അഞ്ചുമിനിറ്റും ഗ്രാമപ്രദേശങ്ങളിൽ പത്തുമിനിറ്റും ബസുകൾക്കിടയിൽ ഇടവേള വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം, നേരത്തെ കോടതി നിർദ്ദേശിച്ചത് പ്രകാരം ബസുകളുടെ നിയമ ലംഘനങ്ങളിൽ പതിനായിരത്തിലേറെ കേസുകൾ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
കൊച്ചിയിൽ സമീപ ദിവസങ്ങളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രണ്ട് ജീവനുകൾ നഷ്‌ടപ്പെട്ട സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. ഹരജി ഈമാസം 19ന് വീണ്ടും പരിഗണിക്കും. അതിനിടെ, സമയക്രമം പാലിക്കാൻ ബസുകൾ മരണപ്പാച്ചിൽ നടത്തുന്നുണ്ടെന്നും ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ സ്വകാര്യ ബസുകൾ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്‌റ്റിസ് അമിത് റാവൽ ചൂണ്ടിക്കാട്ടി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!