കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇത് മാറ്റണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ചിത്രത്തിലെ ചില രംഗങ്ങൾ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചെങ്കിലും ഈമാസം 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഹരജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ വിവാദമായിരുന്നു. ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗവുമായി ബന്ധപ്പെട്ട് രൂക്ഷമായ ട്രോളുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയും ചെയ്തു. സിനിമ വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിക്കപ്പെട്ടതാണ് ദ കേരള സ്റ്റോറി എന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.
Most Read| എപ്സ്റ്റീൻ വിവാദം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ





































