ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ളാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്.
നർസിംഗ്ഡി എന്ന പട്ടണത്തിലാണ് സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (23) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻ പോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് വൈകാതെ പൊള്ളലേറ്റ് മരിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് നാട്ടുകാരും ദൃക്സാക്ഷികളും പറയുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 2022ലെ സെൻസസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കൾ ബംഗ്ളാദേശിൽ താമസിക്കുന്നതായാണ് കണക്ക്. ജനസഖ്യയുടെ 7.95 ശതമാനമാണ് ഇത്. ബംഗ്ളാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ നേരത്തെ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു.
Most Read| വാട്സ് ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം








































