കൊച്ചി: പണമോ രേഖകളോ ഇല്ലാത്തതിന്റെ പേരിൽ ഒരു ആശുപത്രിയും പ്രാഥമിക ചികിൽസ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിൽസാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം, രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്‌റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പിഎം ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. സംസ്‌ഥാനത്തെ ക്ളിനിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ ചില വ്യവസ്‌ഥകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.
ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്‌ക്കുകയും കൂടുതൽ വ്യവസ്‌ഥകൾ ഉൾപ്പെടുത്തുകയും ചെയ്‌തു. ഒരു രോഗിയെ ഡിസ്‌ചാർജ് ചെയ്യുമ്പോൾ ഡിസ്‌ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്‌സ്-റേ, സിടി സ്‌കാൻ ഉൾപ്പടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്ക് കൈമാറണം.
എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/ അഡ്‌മിഷൻ ഡെസ്‌ക്, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ളീഷിലും സേവനങ്ങൾ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിൽസ, പാക്കേജ് എന്നിവയുടെ അടിസ്‌ഥാന നിരക്കും പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടായ സങ്കീർണതകൾ, നടപടിക്രമങ്ങൾ എന്നിവ വേർതിരിച്ചുണ്ടാകണമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പ്രധാന സൗകര്യങ്ങൾ, ബെഡ് വിഭാഗങ്ങൾ, ഐസിയു/ ഒടി എന്നിവയുടെ ലഭ്യത, ലബോറട്ടറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകൽ ഉൾപ്പടെയുള്ള രോഗിയുടെ അവകാശങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. പരാതികൾ ഉണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവയും ജില്ലാ രജിസ്‌റ്ററിങ് അതോറിറ്റി/ ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും






































