ബത്തേരി: ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. എംഎൽഎയുടെ ഗൺമാൻ സുദേശന് മർദ്ദനമേറ്റു. താളൂർ ചിറയിൽ സ്വാശ്രയ സംഘത്തിന്റെ മീൻകൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയെ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘർഷം ഉടലെടുത്തത്. ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചത്.
ആത്‍മഹത്യാ പ്രേരണാക്കേസിൽ പ്രതികളായ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാല് നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് വിജയന്റെ ആത്‍മഹത്യാ കുറിപ്പിലുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം