തിരുവനന്തപുരം: നടൻ ജോജു ജോർജ്-കോൺഗ്രസ് വിഷയത്തിൽ ഗണേഷ് കുമാർ എംഎല്‍എ നടത്തിയ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്‌തു എന്ന് അദ്ദേഹം പറഞ്ഞു.
“ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്‌തു. നമ്മൾ ആരും പിൻമാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവർ വിളിച്ചിരുന്നു. പിന്നെ ഗണേഷ് കുമാർ വൈസ് പ്രസിഡണ്ടാണ്, പുള്ളിക്കും അതിൽ ഇടപെടാം”-ഇടവേള ബാബു പറഞ്ഞു.
ജോജു ജോർജ് എന്ന നടന് നേരെ ആക്രമണം ഉണ്ടായപ്പോൾ താര സംഘടനയായ എഎംഎംഎ ഇടപെട്ടില്ല എന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചത്. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്‌തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത് എന്നും ഗണേഷ് കുമാര്‍ ചോദിച്ചിരുന്നു.
കോണ്‍ഗ്രസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. നേരത്തെ സ്‌ത്രീകള്‍ വഴി തന്നെ കുടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്‌ചയാണ് എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് സമരം ചെയ്‌തത്. ഇതേ തുടർന്നുണ്ടായ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്‌തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്‌റ്റിലായത്.
ഇതിനിടെ ജോജുവുമായുള്ള തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോർട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
Most Read: ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി







































