തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ സംസ്‌ഥാനത്ത് വ്യാപകമായി തുടരുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. റിപ്പോർട്ട് പരിഗണിച്ച് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല.
Also Read: കുമ്മനത്തിനെതിരായ കേസ്; ഒത്തുതീർപ്പിന് ശ്രമം; പണം തിരികെ നൽകും
തൃശൂർ, കൊടുങ്ങല്ലൂർ ഭാഗത്താണ് അനധികൃത അവയവ കൈമാറ്റങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌തതെന്ന് ഐജി വ്യക്‌തമാക്കി. സർക്കാർ ജീവനക്കാർക്ക് ഇത്തരം നടപടികളിൽ സ്വാധീനമുണ്ടെന്നും ഐജി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വൃക്ക അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴിയാണ് വിൽക്കുന്നത്.





































