കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി. കേസിലെ പ്രധാന സാക്ഷിയായ പ്രശാന്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയായത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചത് എന്നായിരുന്നു പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്.
‘കഴിഞ്ഞ ജനുവരിയിൽ ആണ് സഹോദരൻ പ്രകാശ് ആത്‍മഹത്യ ചെയ്‌തത്. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറയുന്നത്. കൂട്ടുകാരനെ അറസ്‌റ്റ് ചെയ്‌തതോടെ പ്രകാശ് അസ്വസ്‌ഥൻ ആയിരുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്’ എന്നുമായിരുന്നു പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്.
എന്നാൽ ഈ മൊഴി പ്രശാന്ത് കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. തീപിടിത്തത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രശാന്ത് മജിസ്ട്രേറ്റിന് നൽകിയ മൊഴി. ക്രൈം ബ്രാഞ്ച് സംഘം തന്നെക്കൊണ്ട് നിർബന്ധിച്ചു പറയിപ്പിച്ച മൊഴി ആയിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. എന്നാൽ, പ്രശാന്ത് മൊഴി മാറ്റിയാലും തെളിവുകൾ കൈവശം ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
2018 ഒക്‌ടോബർ 27ന് പുലർച്ചെയാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീപിടിത്തം ഉണ്ടായത്. ആശ്രമത്തിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളടക്കം മൂന്ന് വാഹനങ്ങളും കത്തിനശിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്.
ആശ്രമം കത്തിച്ച കേസിൽ ആത്‍മഹത്യ ചെയ്‌ത തന്റെ സഹോദരൻ പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തിയിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നായിരുന്നു പ്രശാന്ത് വെളിപ്പെടുത്തിയത്. പ്രശാന്ത് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകർ ആണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് എത്തുകയായിരുന്നു.
അതേസമയം, മൊഴിമാറ്റം കേസിന് തിരച്ചടിയാവില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. ഫലപ്രദമായി അന്വേഷിക്കാൻ പോലീസിന് ശേഷി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Most Read:ഭാരത് ജോഡോ യാത്ര രാജസ്‌ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്