ന്യൂഡെൽഹി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്‌ഥാൻ സംസ്‌ഥാനത്തേക്ക് കടക്കുന്നു. നാളെ വൈകിട്ടോടെ ജോഡോ യാത്ര രാജസ്‌ഥാനിലേക്ക് പ്രവേശിക്കും. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. യാത്രക്കായി 15 കമ്മറ്റികളാണ് രാജസ്‌ഥാൻ പിസിസി രൂപീകരിച്ചിരിക്കുന്നത്.
അതിനിടെ, ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ വേണ്ടരീതിയിൽ, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ചു രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു. ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തുടങ്ങി രാജ്യത്തിന് ഒട്ടും പ്രസക്‌തമല്ലാത്ത കാര്യങ്ങളുടെ പിന്നാലെയാണ് മാദ്ധ്യമങ്ങളെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു. ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
‘മാദ്ധ്യമങ്ങള്‍ പ്രധാനപ്പെട്ട പൊതുപ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്. ജനശ്രദ്ധ തിരിക്കുന്നതിന് സെലിബ്രിറ്റികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ്. തൊഴിലില്ലായ്‌മ, കര്‍ഷകരുടെ ദുരിതം, ഭാരത് ജോഡോ യാത്രയുടെ വിജയം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സമ്മര്‍ദത്തിന് വഴങ്ങിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നതെന്നും അവരോട് തനിക്ക് വിരോധമില്ലെന്നും’- രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം, കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് പാർലമെന്റ് അംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരാനുള്ള തീരുമാനം സോണിയ ഗാന്ധി യോഗത്തിൽ അറിയിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതൃ സ്‌ഥാനത്തേക്ക് പി ചിദംബരം, ദിഗ്‌വിജയ് സിങ്, മുകുൾ വാസ്‌നിക്ക എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ, ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഖാർഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്.
Most Read: ഹോസ്‌റ്റൽ നിയമങ്ങളിൽ ലിംഗ വിവേചനം പാടില്ല; മന്ത്രി വീണാ ജോര്‍ജ്