തിരുവനന്തപുരം: വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്‌റ്റൽ പ്രവേശനം സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നതായും ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിച്ചു വരികയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്‌റ്റലിൽ രാത്രി 9.30ന് മുൻപ് പെൺകുട്ടികൾ കയറിയിരിക്കണം എന്ന ചട്ടത്തിന് എതിരെ വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി കഴിഞ്ഞ ദിവസം പരിഗണിക്കവേ, പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ഹോസ്‌റ്റൽ ജയിലാണോ എന്നും അവർ കുട്ടികളാണോയെന്നും കോടതി ചോദിച്ചിരുന്നു. ‘അവർ മുതിർന്ന പൗരൻമാരും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാൻ പ്രാപ്‌തിയുള്ളവരുമാണ്. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വിദ്യാർഥിനികളെ പൂട്ടിയിടുകയാണോ വേണ്ടത്. രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ ആക്രമിക്കപ്പെടൂവെന്നു തോന്നുന്നുള്ളൂ? അക്രമികളെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥിനികളെ പൂട്ടിയിടുന്നത് ആണധികാര ചിന്തയുടെ ഭാഗമാണ്. വിദ്യാർഥിനികളുടെ കഴിവിനെ കൂറച്ചുകാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്‌തരാണ്‘– കോടതി നിരീക്ഷിച്ചു.
ഇതിന് പിന്നാലെയാണ് ഇന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം ഉണ്ടായത്. ‘വിദ്യാർഥികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം ഉള്‍ക്കൊള്ളും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.‘ – വീണാ ജോര്‍ജ് പ്രസ്‌താവനയിൽ വിശദീകരിച്ചു.
പെൺകുട്ടികൾക്ക് മാത്രമായുള്ള നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ‘വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്കാണ്. നിർഭയമായി ലൈബ്രറി ഉൾപ്പടെ ഉപയോഗിക്കാൻ സാധിക്കണം. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുത്.‘ -സതീദേവി പറഞ്ഞു. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പി സതീദേവി പ്രതികരിച്ചിരുന്നു.
Most Read: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തും : ജിഗ്‌നേഷ് മേവാനി