ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്‌റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തുഷാർ നൽകിയ ഹരജിയിലെ ആവശ്യം കോടതി നിരാകരിച്ചു. മുതിർന്ന അഭിഭാഷകനായ പിപി ഹെഗ്‌ഡെ ആണ് തുഷാറിനായി ഹാജരായത്. തുഷാർ ഒരു പാർട്ടിയുടെ സംസ്‌ഥാന അധ്യക്ഷനാണെന്നും മുന്നണി ബന്ധത്തിന്റെ ഭാഗമായി വിവിധ കക്ഷി നേതാക്കളുമായി ചർച്ച ചെയ്യേണ്ടിവരുമെന്നും ആണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിനെ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാൻ ആവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയിരുന്നത്. നവംബർ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസായിരുന്നു ഇത്. എന്നാൽ തുഷാർ ഹാജരായിരുന്നില്ല. തുടർന്ന് തെലങ്കാന പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
‘ഭാരത് രാഷ്‌ട്ര സമിതി’ എന്ന തന്റെ പാർട്ടിയുടെ നേതൃത്വത്തിൽ താൻ മുഖ്യമന്ത്രിയായി നയിക്കുന്ന തെലങ്കാന സംസ്‌ഥാനത്തെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി തുഷാർ വെള്ളാപ്പള്ളി ഇടപെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നയിക്കുന്ന ‘ഓപ്പറേഷൻ താമര’ എന്ന സർക്കാർ അട്ടിമറി സംഘത്തിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ പരാതി.
കേസിൽ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം പ്രതിയായ കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി തെലങ്കാന കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താന്‍ സഹായിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി എന്നാണ് സഹപ്രവര്‍ത്തകരുടെ ഹരജിയില്‍ പറയുന്നത്. തുഷാര്‍ വെളളാപ്പളളിയും ജഗ്ഗു സ്വാമിയും നിലവിൽ ഒളിവിലാണ്.
Most Read: സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി