ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. തുഷാർ വീട്ടിലില്ലാത്തതിനാൽ, ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് ഓഫീസ് സെക്രട്ടറിക്ക് കൈമാറി.
ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നുവെന്ന കേസിലാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായിരിക്കുന്നത്. നല്‍ഗൊണ്ട എസ്‌പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തുഷാറിന്റെ കണിച്ചു കുളങ്ങരയിലെ വീട്ടിലെത്തിയത്.
തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര‘ വിവാദത്തില്‍ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ടിആര്‍എസ് പുറത്തുവിട്ടിരുന്നു. 4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ വഴി 100 കോടി വാഗ്‌ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. തുഷാറാണ് അഹമ്മദാബാദിലിരുന്ന് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുഷാര്‍ വെള്ളാപ്പളളി ഏജന്റുമാര്‍ വഴി ടിആര്‍എസ് എംഎല്‍എമാരുമായി സംസാരിക്കുന്ന ശബ്‌ദരേഖയാണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തിനുളളില്‍ ഡീല്‍ ഉറപ്പിക്കാമെന്നാണ് ശബ്‌ദരേഖയില്‍ പറയുന്നത്. ടിആര്‍എസ് എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്താമെന്നും തുഷാറിന്റെതെന്ന് പറയപ്പെടുന്ന ശബ്‌ദരേഖയില്‍ പറയുന്നുണ്ട്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പളളി പ്രതികരിച്ചിരുന്നു. ടിആര്‍എസിന്റെ ഒരു എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ തന്റെ പങ്ക് വ്യക്‌തമാക്കുന്ന തെളിവുകള്‍ പുറത്തുവിടട്ടെ എന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
കെ ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നുമായിരുന്നു തുഷാറിന്റെ വാദം. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്‌റ്റിലായിരിക്കുന്നത്. അറസ്‌റ്റിലുള്ള ഒരാളായ സതീഷ് ശര്‍മയുമായി ബന്ധമുള്ള ആള്‍ കൊച്ചിയിലുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെയായിരുന്നു കേരളത്തിലെ നടപടികള്‍.
കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ തെലങ്കാന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അതേസമയം, അറസ്‌റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം.
Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി