വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ഈ വാരാന്ത്യത്തിൽ തന്നെ ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കി വരികയാണെന്നും ട്രംപ് പറഞ്ഞു.
”ഇറാനുമായുള്ള യുദ്ധത്തിൽ ഒരു ഒത്തുതീർപ്പിന് ഞങ്ങൾ എത്തിയിട്ടുണ്ട്. കരാറിൽ ഒപ്പിടുന്നതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കും. ഒപ്പിടൽ വളരെ പെട്ടെന്ന്, ഒരുപക്ഷെ, യൂറോപ്പിൽ വെച്ച് ഈ വാരാന്ത്യത്തിൽ ആയിരിക്കും”- വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
കരാർ ഒപ്പിടുന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരാറിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ വ്യക്‌തമാക്കി. ഇതുവരെ അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. തീരുമാനമെടുക്കുന്ന സമിതികൾ ഇപ്പോൾ ഇത് പരിശോധിക്കുകയാണ്. അത് മുമ്പത്തേക്കാളും അംഗീകരിക്കപ്പെടുന്നതിന് അടുത്താണെന്നും ഇറാൻ വിദേശകാര്യ വക്‌താവ് ഇസ്‌മായിൽ ബാഘേയി വ്യക്‌തമാക്കി.
കരാർ ഒപ്പിടുന്ന കാത്തിലെത്തിയെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ അതിശക്‌തമായ ആക്രമണം നടത്തുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ് മണിക്കൂറുകൾക്കകം ഇത് പിൻവലിച്ചിരുന്നു.
Most Read| മാസപ്പടിക്കേസ്; ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്







































