കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്‌ച രാവിലെ മുതൽ കാണാതായത്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപമുള്ള ടൂറിസ്‌റ്റ് ഹോമിൽ നിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിൽ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ഫോൺ ഓഫ് ചെയ്‌ത നിലയിലാണ്. മാമി തിരോധനക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് രജിത് കുമാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
ഇയാൾക്ക് കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹ സാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്‌റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെ നിന്ന് റൂം വെക്കേറ്റ് ചെയ്‌ത് പുറത്തുപോവുകയായിരുന്നു.
എന്നാൽ, പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകിട്ട് സഹോദരൻ പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
2023 ഓഗസ്‌റ്റ് 21നാണ് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയെ കാണാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി വിവരമുണ്ടായിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എംആർ അജിത് കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ