തിരുവനന്തപുരം: കള്ളടാക്‌സി വിഷയത്തിൽ ശക്‌തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർസി ഉടമയുടെ ഭാര്യയ്‌ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അത് പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ചു ഓടിക്കാൻ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്‌ചയില്ലെന്നും കളർകോട് അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ഗണേഷ് കുമാർ വ്യക്‌തമാക്കി.
”ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്‌ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം വാടകയ്‌ക്ക് നൽകണമെങ്കിൽ നിയമപരമായി നൽകാം. ഇതിനായി രജിസ്‌ട്രേഷൻ ചെയ്യണം. ബ്ളാക്ക് ആൻഡ് വൈറ്റ് ബോർഡ് വെച്ച് ഓടിക്കാം. അല്ലാതെ പാവം ടാക്‌സിക്കാരുടെ വയറ്റത്തടിക്കരുത്. അവർ കള്ള ടാക്‌സികൾ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഓട്ടോക്കാരും ടാക്‌സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവരെ മണ്ടൻമാരാക്കി കൊണ്ടാണ് നികുതി അടയ്‌ക്കാത്ത ചില ആളുകൾ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നത്. ഇത് തെറ്റ് തന്നെയാണ്”- ഗണേഷ് കുമാർ പറഞ്ഞു.
”ആലപ്പുഴ കളർകോട് അപകടത്തിലും ഇത് തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണ് കുട്ടികൾക്ക് വാഹനം നൽകിയത്. അത് തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പോലീസും എംവിഡിയും ചോദിക്കും. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ചു ഓടിക്കാൻ കൊടുക്കരുത്. ശക്‌തമായ നടപടി എടുക്കും. അത് ചില്ലറ നടപടി ആയിരിക്കില്ല”- ഗണേഷ് കുമാർ വിശദമാക്കി.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































