ഇസ്‌ലാമാബാദ്: അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴുവർഷം തടവും വിധിച്ചു. അഴിമതിവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാൻ പത്തുലക്ഷം പാകിസ്‌ഥാൻ രൂപയും ബുഷറ അഞ്ചുലക്ഷം രൂപയും പിഴയൊടുക്കണം.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, ബഹ്‌റിയ ടൗൺ റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ ഉടമ മാലിക് റിയാസ് 190 ദശലക്ഷം പൗണ്ടുമായി (ഏകദേശം 6000 കോടി പാകിസ്‌ഥാൻ രൂപ) ലണ്ടനിൽ പിടിയിലായിരുന്നു. യുകെ അധികൃതർ തുക പാകിസ്‌ഥാന് കൈമാറേണ്ടിയിരുന്നതാണെങ്കിലും തിരികെ റിയാസിന് തന്നെ നൽകാൻ ഇമ്രാൻ അനുവദിച്ചതായി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ആരോപിക്കുന്നു.
പ്രത്യുപകാരമായി അൽ ഖാദിർ ട്രസ്‌റ്റിന് രണ്ടിടത്തായി 600-700 കോടി രൂപ വിലമതിക്കുന്ന 35 ഹെക്‌ടർ ഭൂമി റിയാസ് നൽകിയെന്നാണ് കേസ്. ഇമ്രാന്റെ ഭാര്യ ബുഷറ ബീവിയുടെയും സുഹൃത്തിന്റെയും പേരിലുള്ളതാണ് ട്രസ്‌റ്റ്. 2023 ഓഗസ്‌റ്റ് മുതൽ ഇമ്രാൻ ജയിലിൽ കഴിയുകയാണ്. നൂറിലേറെ കേസുകളാണ് ഇമ്രാനെതിരെയുള്ളത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും