കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും.
പയ്യന്നൂർ മണ്ഡലത്തിൽ ടിഐ. മധുസൂധനനെ സിപിഎം വീണ്ടും മൽസരിപ്പിക്കാൻ തീരുമാനിച്ച പശ്‌ചാത്തലത്തിലാണ് വി. കുഞ്ഞികൃഷ്‌ണൻ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്. സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട് തുടങ്ങിയ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിന് മൽസരിക്കേണ്ടത് അനിവാര്യമായതിനാലാണ് അങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ആരോപണ വിധേയനായ ഒരാളെത്തന്നെ മൽസരിപ്പിക്കുന്നതിനുള്ള തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്.
അഴിമതിക്കെതിരായ പോരാട്ടമെന്ന നിലയിലാണ് മൽസരത്തെ കാണുന്നത്. ഇടതുപക്ഷത്തിന് എതിരായ പോരാട്ടമാണ്. വലതുപക്ഷത്തുള്ള ആളുകൾ പോലും ഇടതുപക്ഷം തകരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. പയ്യന്നൂരിലെ സ്‌ഥാനാർഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല.
ഒരു ഇടതുപക്ഷക്കാരന് എങ്ങനെയാണ് രക്‌തസാക്ഷി ഫണ്ട് അപഹരിക്കാൻ സാധിക്കുക? പയ്യന്നൂരിലെ സിപിമ്മിനെ മാഫിയാ സംഘങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്ന നിലപാടാണ്. ആ സംഘത്തിൽ നിന്ന് സിപിഎമ്മിനെ രക്ഷിച്ചെടുക്കുക എന്നതുകൂടിയാണ് മൽസരത്തിന്റെ ലക്ഷ്യമെന്നും വി. കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
കോൺഗ്രസ് പിന്തുണ നൽകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ചില സ്‌ഥലങ്ങളിൽ അങ്ങനെ ചെയ്യുന്നുണ്ടല്ലോ. കോൺഗ്രസിന്റെ മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുകയാണ്. എൽഡിഎഫിന് അകത്ത് വലിയ വിഭാഗം ജനം പിന്തുണയ്‌ക്കാൻ സന്നദ്ധമാകും. ജയിച്ചാൽ ഏത് മുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്‌ണൻ വെളിപ്പെടുത്തിയത്. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. കണക്കുകൾ വ്യക്‌തമാക്കുന്ന പുസ്‌തകവും പുറത്തിറക്കിയിരുന്നു. ആരോപണ വിധേയനായ ആളെത്തന്നെയാണ് സ്‌ഥാനാർഥിയായി സിപിഎം വീണ്ടും പ്രഖ്യാപിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































