ന്യൂഡെൽഹി: പാക്ക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമ പാതയിലെ നിരോധനം പാക്കിസ്ഥാൻ ഒരുമാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ചയാണ് പാക്കിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമപാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയർമാൻ പാക്കിസ്ഥാൻ പുറത്തിറക്കിയത്. ഡിസംബർ 24ന് പുലർച്ചെ 5.29 വരെ നിരോധനം തുടരുമെന്നാണ് പാക്കിസ്ഥാൻ വിശദമാക്കിയത്.
നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാക്കിസ്ഥാൻ പുറത്തിറക്കിയത്. രണ്ടു ദിവസത്തിനുള്ളിൽ ഇത് സംബന്ധമായ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പാക്കിസ്ഥാൻ ഏവിയേഷൻ അതോറിറ്റി വിശദമാക്കിയത്. പാക്കിസ്ഥാൻ വിഷയത്തിൽ തീരുമാനം എടുത്തുവെന്നും ഇതിനാൽ തന്നെ സമാന തീരുമാനം ഇന്ത്യ എടുക്കുന്നതുമായാണ് വ്യോമയാന മന്ത്രാലയം വിശദമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടുദിവസം പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും ഇതേ ചുവട് സ്വീകരിച്ചിരുന്നു. വ്യോമപാത ഇത്തരത്തിൽ അടച്ചിടുന്നത് വിമാനക്കമ്പനികൾക്കും രാജ്യത്തിനും ഏറെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി






































