ന്യൂഡെൽഹി: നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ തുടർച്ചയായി നടത്തുന്ന വെടിവയ്‌പ്പിൽ പാക്കിസ്‌ഥാന് താക്കീതുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ (ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്‌തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായി ആറാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ വെടിവയ്‌പ്പ് നടത്തുന്ന പശ്‌ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ സംസാരിച്ചതും ഇന്ത്യ മുന്നറിയിപ്പ് നൽകിയതും. നിലവിൽ രാജ്യാന്തര വെടിനിർത്തൽ കരാർ ലംഘനമാണ് പാക്കിസ്‌ഥാൻ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അർധരാത്രിയിലും ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ നിയന്ത്രരേഖയ്‌ക്ക് അപ്പുറത്തുനിന്ന് പർഗ്‌വാൽ മേഖലയിലെ അന്താരാഷ്‌ട്ര അതിർത്തിയിലും പാക്കിസ്‌ഥാൻ പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയിരുന്നു. ഇന്ത്യ ശക്‌തമായി തിരിച്ചടിക്കുകയും ചെയ്‌തിരുന്നു.
അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനികാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട് ലഭിച്ചതായി പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്‌ഥർ തമ്മിൽ സംസാരിച്ചത്.
അതിനിടെ, പാക്കിസ്‌ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സൈനികർക്ക് പ്രധാനമന്ത്രി പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്‌ത സേനാ മേധാവി അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.
ഭീകരതയ്‌ക്ക് കനത്ത പ്രഹരമേൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്‌ചയമാണെന്നും സൈന്യത്തിൽ തനിക്ക് പൂർണവിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്. 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Most Read| രാജ്യത്ത് ജാതി സെൻസസ് നടത്തും; പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ