ന്യൂഡെൽഹി: കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്‌ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കാനഡയ്‌ക്കെതിരെ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നത്.
കാനഡയുടെ ആരോപണങ്ങൾ തള്ളിയും കടുത്ത ഭാഷയിൽ മറുപടി നൽകിയും രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് നിലപാട് അറിയിച്ചത്.
നിജ്‌ജാർ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സംശയനിഴലിൽ ആണെന്ന് കാനഡ കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടികളിലേക്ക് കടന്നത്. നിലവിലെ കനേഡിയൻ സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും നയതന്ത്ര ഉദ്യോഗസ്‌ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് തിരിച്ചുവിളിക്കുന്നതെന്നും കേന്ദ്രം വ്യക്‌തമാക്കി.
”തീവ്രവാദത്തിന്റെയും ആക്രമത്തിന്റെയും അന്തരീക്ഷത്തിൽ, ട്രൂഡോ സർക്കാരിന്റെ നടപടികൾ നയതന്ത്ര ഉദ്യോഗസ്‌ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിലവിലെ കനേഡിയൻ സർക്കാരിനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഇന്ത്യൻ ഹൈക്കമ്മീഷണറെയും കാനഡ സർക്കാർ ലക്ഷ്യമിട്ട മറ്റു നയതന്ത്രജ്‌ഞരെയും ഉദ്യോഗസ്‌ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു”- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
2023 ജൂണിൽ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട് വന്നതോടെയാണ് വിഷയം വീണ്ടും രൂക്ഷമായത്.
Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ