വാഷിങ്ടൻ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്. അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പൗരത്വ രേഖകൾ നൽകിയാൽ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ഇന്ത്യൻ പൗരൻമാർ അമേരിക്കയിലോ മറ്റെവിടെയെങ്കിലുമോ ശരിയായ രേഖകളില്ലാതെ ഒരു രാജ്യത്ത് താമസിക്കുകയോ കാലാവധി കഴിഞ്ഞു തങ്ങുകയോ ചെയ്‌താൽ, അവരുടെ പൗരത്വം സ്‌ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
എത്രയാളുകളെയാണ് ഇത്തരത്തിൽ തിരിച്ചുകൊണ്ടുവരിക എന്നതിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ട്രംപിന്റെ സ്‌ഥാനാരോഹണത്തിന് പിന്നാലെ അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ആരംഭിച്ച് കഴിഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്‌തു.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ വിവരമനുസരിച്ച് മൊത്തം 538 അറസ്‌റ്റുകൾ ഇതിനകം നടന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്.
Most Read| പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?







































