ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നാളെ വീണ്ടും തുടങ്ങും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ന് രാത്രിയോടെ ഡെൽഹിയിലെത്തും. ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി അദ്ദേഹം നാളെ ചർച്ച നടത്തും.
ഇരു രാജ്യങ്ങളും ഏതാനും മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഇടക്കാല വ്യാപാര കരാറിലെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസ് താൽപര്യമാണ് വിലങ്ങുതടിയായത്. രാജ്യത്തെ വലിയ ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായും തുറന്ന് നൽകാൻ ഇന്ത്യ തയ്യാറല്ല.
ഈ വർഷം മാർച്ചിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടത്. ഒക്‌ടോബർ- നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിൽ എത്താനായിരുന്നു പ്രതീക്ഷ. ട്രംപിന്റെ തീരുവ യുദ്ധമാണ് വ്യാപാര ചർച്ചകളെ പിന്നോട്ടടിപ്പിച്ച മറ്റൊരു ഘടകം.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം തീരുവയായി ആദ്യഘട്ടത്തിൽ 25% തീരുവ ചുമത്തിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് 50% ആയി വർധിപ്പിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളാവുകയും ചർച്ചകൾ വഴിമുട്ടുകയും ആയിരുന്നു. പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം