ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് നദികളിലൂടെയുള്ള അധിക ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കടുത്ത നടപടികൾ വരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സിന്ധൂജല ഉടമ്പടിയിൽ നിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു.
ഇതിന് പുറമെ രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അധിക ജലത്തിന്റെ ഒഴുക്ക് തടയാനും ഇന്ത്യ ശ്രമം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. വേനൽക്കാലം അടുത്തുവരുന്ന സമയമായതിനാൽ ഈ നീക്കം പാക്കിസ്ഥാനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പഞ്ചാബ്- ജമ്മു കശ്മീർ അതിർത്തിയിലുള്ള ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ സഹായത്തോടെ പഞ്ചാബിൽ നിന്നും വരുന്ന രവി നദിയിലെ ഒഴുക്ക് നിയന്ത്രിക്കാൻ ഇന്ത്യക്ക് കഴിയും. മാർച്ച് 31നകം അണക്കെട്ടിന്റെ നിർമാണ ജോലികൾ പൂർത്തീകരിക്കാൻ ആകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇവിടെ അധികമായി ശേഖരിക്കുന്ന ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും.
നിലവിൽ രവി നദിക്കരയിൽ നിന്നും പാക്കിസ്ഥാനും കരാർ പ്രകാരം ഇന്ത്യ നൽകേണ്ടാത്ത അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നുണ്ട്. അണക്കെട്ടിന്റെ പ്രവർത്തനം പൂർണമാകുന്നതോടെ ഈ ജലം കനാലുകൾ വഴി പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും തിരിച്ചുവിടും.
1979ലാണ് ഷാഹ്പുർകാണ്ടി അണക്കെട്ട് പദ്ധതി ഇന്ത്യ ആരംഭിക്കുന്നത്. 1982ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയപ്പോഴാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. എന്നാൽ നിർമാണ പ്രവൃത്തികൾ മുടങ്ങി. 2008ലാണ് വീണ്ടും പദ്ധതിക്ക് അനക്കം വച്ചത്. 55.5 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന്റെ നിർമാണത്തിന് 3,394 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം





































