
പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ കഴിയുന്നത്.
ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്ന് കരയുകയും സഹായം അഭ്യർഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നു. പാനമയും യുഎസും തമ്മിലുള്ള കരാർ പ്രകാരം ഇവർക്ക് ഭക്ഷണവും മറ്റ് ആരോഗ്യസേവനങ്ങളും നൽകുന്നുണ്ട്. നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കും വരെ ഇവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. മുറികൾക്ക് പോലീസ് കാവലുണ്ട്.
അതേസമയം, ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേർ സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തയ്യാറല്ലെന്നാണ് റിപ്പോർട്. ഇവരിൽ ചിലരാണ് ഹോട്ടൽ ജനാലകൾക്ക് സമീപമെത്തി സഹായം അഭ്യർഥിച്ചത്. ‘സഹായിക്കണം, ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല’ തുടങ്ങിയ വാചകങ്ങൾ കടലാസിൽ എഴുതി ജനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവർ സഹായം തേടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മറ്റൊരു ഇടത്താവളമായ കോസ്‌റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യ വിമാനം എത്തിയിരുന്നു. കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിൽ എത്തും. പാനമയിൽ നിന്ന് നാട്ടിലേക്ക് മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയൻ പ്രവിശ്യയിലെ കേന്ദ്രത്തിലേക്ക് മാറ്റാനും നീക്കമുണ്ട്. അതിനിടെ, പാനമയിലെത്തിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.
Most Read| ‘ഡെൽഹിയെ പുതിയ ഉയരങ്ങളിൽ എത്തിക്കും’; മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് രേഖ ഗുപ്‌ത