ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്.
ബുക്ക് ചെയ്ത് കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനിമുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ബുക്ക് ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിന് കൂടുതൽ നിരക്ക് ഉണ്ടെങ്കിൽ യാത്രക്കാരൻ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്.
റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് തുകയും അടയ്ക്കണം. നിലവിലെ സമ്പ്രദായം അന്യായമാണെന്നും യാത്രക്കാരുടെ താൽപര്യത്തിന് എതിരാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. നിലവിലെ നിയമങ്ങൾ അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക.
പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ വർധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് പണം തിരികെ ലഭിക്കാറില്ല. കനത്ത റദ്ദാക്കൽ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ജനുവരി മുതൽ നടപ്പിലാക്കുന്ന പുതിയ മാറ്റം.
Most Read| ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്