കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്‌ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന ആരോപണത്തിൽ വഴിത്തിരിവ്. നടന്നത് തൊഴിൽപീഡനം അല്ലെന്നാണ് യുവാക്കൾ പറയുന്നത്. സ്‌ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നത് തൊഴിൽ പീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും വിലയിരുത്തുന്നത്.
പെരുമ്പാവൂരിലെ അറയ്‌ക്കൽപ്പടിയിലുള്ള സ്‌ഥാപനത്തിൽ നടന്ന പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോർട്. ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്‌ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ട യുവാക്കളിൽ നിന്ന് ജില്ലാ ലേബർ ഓഫീസർ മൊഴിയെടുത്തിരുന്നു.
വ്യക്‌തികൾ തമ്മിലുള്ള പ്രശ്‌നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണ് തൊഴിൽവകുപ്പ് കരുതുന്നത്. അതേസമയം, മറിച്ചുള്ള തെളിവുകളും തൊഴിൽവകുപ്പ് പരിശോധിക്കുകയാണ്. സ്‌ഥാപനത്തോടുള്ള വൈരാഗ്യം തീർക്കാൻ മുൻ മാനേജറായിരുന്ന മനാഫ് മനഃപൂർവം വീഡിയോ ചിത്രീകരിച്ചെന്നാണ് യുവാക്കളുടെ വെളിപ്പെടുത്തൽ.
”ജനറൽ മാനേജറായ വയനാട് സ്വദേശി ഉബൈൽ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മാനേജറായിരുന്ന മനാഫ് എന്ന വ്യക്‌തിയാണ് ഇതിനുപിന്നിൽ. സ്‌ഥാപനത്തെ തകർക്കാൻ വേണ്ടി ചെയ്‌തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാൻ ബെൽറ്റ് പിടിച്ചത്. വീഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വീഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോർട് ചെയ്‌തതോടെ മനാഫിനെ വിളിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു.
പിന്നാലെ ഉബൈലും മനാഫും തമ്മിൽ തർക്കമായി. ഇതോടെ മനാഫിനെ കമ്പനിയിൽ നിന്ന് പുറത്താക്കി. കമ്പനി പൂട്ടിക്കാൻ വേണ്ടിയാണ് വീഡിയോ പുറത്തുവിട്ടത്. ഒരിക്കലും തൊഴിൽ പീഡനത്തിന് ഞങ്ങൾ ഇരകളായിട്ടില്ല. മനാഫിന് ഉബൈലിനോട് വ്യക്‌തിവൈരാഗ്യം ഉണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയതായി അറിയില്ല. മനാഫിനെതിരെ പരാതി നൽകും”- ദൃശ്യങ്ങളിലെ യുവാക്കൾ പറഞ്ഞു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ



































