കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത് കർണാടക സ്വദേശിനിയായ ഡി ശിൽപ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് അമിത് റാവൽ, ജസ്‌റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കേരള പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ എഐജിയാണ് ശിൽപ. 2015ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവ് മൂലമാണ് കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഇത് അംഗീകരിച്ച ബെഞ്ച് രണ്ടുമാസത്തിനുള്ളിൽ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അഡ്വ. ടി സഞ്‌ജയ് ആണ് ഹരജിക്കാരിക്കായി ഹാജരായത്.
ബെംഗളൂരു സ്വദേശിനിയായ ശിൽപ ഇലക്‌ട്രോണിക്‌സിൽ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റ കൺസൽട്ടൻസി സർവീസസിൽ ബിസിനസ് അനലിസ്‌റ്റായിരിക്കെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016ൽ കേരള കേഡറിൽ നിയമനം ലഭിച്ചു. കാസർഗോഡ്, കണ്ണൂർ എഎസ്‌പി, വനിതാ ബറ്റാലിയൻ കമാൻഡന്റ്, കോട്ടയം എസ്‌പി എന്നീ തസ്‌തികകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Most Read| നിലമ്പൂരിൽ പിവി അൻവർ മൽസരിക്കും; നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും


































