വാഷിംഗ്‌ടൺ: ഐഎസ് തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുഎസ്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് ബൈഡൻ സ്‌ഥിരീകരിച്ചു.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സേനയുടെ പ്രത്യേക സംഘമാണ് ആക്രമണം നടത്തിയത്. ഖുറേഷിയെ ലക്ഷ്യം വച്ചായിരുന്നു സൈനിക നീക്കം. കൂടാതെ സൈനികരുടെ ധീരതയ്‌ക്ക് നന്ദി അറിയിക്കുന്നതായും ബൈഡൻ ട്വിറ്ററിൽ കുറിച്ചു. സൈനിക നീക്കത്തിനു ശേഷം യുഎസ് സൈനികരെല്ലാം തിരിച്ചെത്തിയെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
2019 ഒക്‌ടോബർ 31 നാണ് ഖുറേഷി ഇസ്‌ലാമിക് നേതാവായി ചുമതലയേൽക്കുന്നത്. അബു ബക്കർ അല്ഡ ബാഗ്‌ദാദിയുടെ മരണത്തെ തുടർന്നായിരുന്നു ഖുറേഷി ചുമതലയേറ്റത്. ഖുറേഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്‌ദാനം ചെയ്‌തിരുന്നത്.
Read also: കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ



































