തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക്ക് ജോർജ് ഇനി ആറുപേരിൽ ജീവിക്കും. ഐസക്കിന്റെ ഹൃദയം ഉൾപ്പടെ ആറ് അവയവങ്ങളാണ് ദാനം ചെയ്‌തത്. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഐസക്കിന്റെ ഹൃദയം നൽകിയത്.
വെറും നാലുമിനിറ്റുകൊണ്ടാണ് ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചത്. ഐസക്കിന്റെ ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കുമാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ ഐസക്കിന്റെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ് പ്ളാന്റ് (കെ-സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങൾ, ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്കും മന്ത്രി നന്ദി അറിയിച്ചു.
എറണാകുളത്ത് ഹൃദയം എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്‌ടർ ആണ് ഉപയോഗിച്ചത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ- സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികളും ഏകോപനവും നടന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിൽ വെച്ച് ഈമാസം ആറിന് രാത്രി എട്ടുമണിക്കാണ് ഐസക്ക് നടത്തുന്ന പള്ളിമുക്കിലെ റസ്‌റ്റോറന്റിന് മുൻവശത്ത് റോഡ് മുറിച്ചു കിടക്കവേ ബൈക്കിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മസ്‌തിഷ്‌ക മരണം സംഭവിച്ചത്.
Most Read| ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും