ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) രോഗബാധ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡെൽഹിയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിനാണ് രോഗം കണ്ടെത്തിയത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ളേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്‌ഥിരീകരിച്ചത്.
അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്‌ഥക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ളേഡ് 1 എംപോക്‌സ് വൈറസാണ്. ക്ളേഡ് 2വിനേക്കാൾ അപകടകാരിയായ വൈറസാണിത്. രോഗം സ്‌ഥിരീകരിച്ച യുവാവ് നിലവിൽ ഐസൊലേഷനിലാണ്.
രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്‌ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. നേരത്തെ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധിച്ച യുവാവിന്റെ സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. ഒറ്റപ്പെട്ട 2022 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കും. സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകൾ പരിശോധിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്‌ജമാക്കി.
ആഗോളതലത്തിൽ എംപോക്‌സ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാന എയ്‌ഡഡ് കൺട്രോൾ സൊസൈറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾക്ക് ഇതുസംബന്ധിച്ച അവബോധം നൽകണമെന്നും മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നു. എംപോക്‌സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്‌ക്രീനിങ് ചെയ്‌ത് പരിശോധന നടത്തണം. ആവശ്യമായ ജീവനക്കാർ ആശുപത്രികളിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
Most Read| ‘ആർഎസ്എസിനെ മനസിലാക്കാൻ രാഹുലിന് ഈ ജൻമം മതിയാകില്ല’; കേന്ദ്രമന്ത്രി