ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതർ പറഞ്ഞു.
ഗാസയിൽ ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസർവിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധരംഗത്തേക്കിറങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.
അതേസമയം, പുതിയ നീക്കം തടവിലാക്കപ്പെട്ട ബന്ദികളുടെ ജീവൻ അപകടത്തിലാക്കാമെന്ന മുന്നറിയിപ്പും സൈനിക മേധാവിമാർ ഇസ്രയേൽ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ പ്രദേശം സന്ദർശിക്കുന്നതിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും അതുവരെ ഹമാസുമായി വെടിനിർത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
സാധാരണക്കാരെ തെക്കൻ ഗാസയിലേക്ക് മാറ്റി നിയന്ത്രണം പൂർണമായും ഐഡിഎഫ് ഏറ്റെടുക്കും. മാനുഷിക സഹായം നടത്താൻ ഹമാസിനെ അനുവദിക്കില്ലെന്നും ഐഡിഎഫ് മേധാവി പറഞ്ഞു. ഒറ്റയടിക്ക് ഗാസ പിടിച്ചെടുക്കുന്ന പദ്ധതിയല്ല ഉള്ളത്. ആദ്യം ഒരു പ്രദേശം കേന്ദ്രീകരിച്ചും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലഫ്. ജനറൽ ഇയാൽ സാമിർ പറഞ്ഞു.
പോരാട്ടം ചില മാസങ്ങൾ നീണ്ടുനിൽക്കാമെന്നും ആദ്ദേഹം മുന്നറിയിപ്പ് നൽകി. ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വ്യാപക വിമർശനങ്ങൾ രാജ്യത്ത് തുടരുന്നതിടെയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ