ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 കുതിച്ചുയർന്നു. ഉച്ചയ്‌ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നു പൊങ്ങിയത്.
ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം പേകടം വിക്ഷേപിച്ചത്.
40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിലിറങ്ങുക. വിക്ഷേപണം കഴിഞ്ഞു പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിങ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്‌ഥാപിക്കുക. അവിടുന്ന് അഞ്ചു ഘട്ടമായി ഭ്രമണ പഥത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും.
ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള യാത്ര. ഇവിടെ പ്രവേശിച്ചു കഴിഞ്ഞ അഞ്ചു ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.
അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് 30 കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറു കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായക ലാൻഡിങ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണം വിട്ടു കഴിഞ്ഞാൽ 20 മിനിറ്റ് കൊണ്ട് ലാൻഡ് ചെയ്യാനാണ് പദ്ധതി. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയാവുകയുള്ളൂ.
Read Also: കലിയടങ്ങാതെ യമുന; ജലനിരപ്പ് 208.46 മീറ്ററിൽ- സുപ്രീം കോടതിവരെ വെള്ളമെത്തി