റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് വീരമൃത്യു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാമു ജില്ലയിൽ മാവോവാദികളായ തൃതീയ പ്രസ്‌തൃതി സമിതിയുമായാണ് ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമുട്ടലുണ്ടായത്.
സമിതി കമാൻഡർ ശശികാന്ത് ഗഞ്‌ജുവും സംഘവും പ്രദേശത്തെത്തിയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അടുത്ത വർഷത്തോടെ മാവോവാദികളെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് സർക്കാരുകൾ അതിശക്‌തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ആയുധം താഴെവെച്ച് കീഴടങ്ങുകയല്ലാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ദൗത്യ സേനകളുമായി ഉണ്ടായ ഏറ്റുമുട്ടലുകളിൽ മാവോയിസ്‌റ്റ് സംഘടനയ്‌ക്ക് വലിയ നാശമാണ് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാവോയിസ്‌റ്റ് സംഘടനകളിലെ 357 പേരെയാണ് സുരക്ഷാസേന ഈ വർഷം ഇതുവരെ കൊലപ്പെടുത്തിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ






































