കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ മിന്നും വിജയത്തോടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്‌ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. 2010ൽ മാണി ഗ്രൂപ്പിൽ ലയിച്ചത് മൂലം നഷ്‌ടമായ രാഷ്‌ട്രീയ അസ്‌തിത്വവും പാർട്ടിക്ക് തിരികെ കിട്ടി. കേരള കോൺഗ്രസുകാരുടെ തട്ടകമായ കോട്ടയത്ത് ഇതോടെ ജോസഫ് വിഭാഗം ആധിപത്യം ഉറപ്പിച്ചു.
ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്‌ഥാന പാർട്ടിയായിരുന്നു. 2019ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്‌ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്‌നവും നഷ്‌ടമായ അവസ്‌ഥ. പിളർപ്പിന് പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്‌ഥാന പാർട്ടി പദവി ലഭിച്ചില്ല. രണ്ടു സീറ്റിൽ മാത്രമായിരുന്നു അന്ന് ജയിച്ചത്. നാല് സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്‌ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.
2010ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാർട്ടിയുടെ ചിഹ്‌നം. സംസ്‌ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം.
ജോസ് കെ മാണി വിഭാഗത്തിന് നിലവിലെ നിയമസഭയിൽ അഞ്ച് അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്‌ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല. 2019ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ വിജയിച്ചതിനാൽ ആർഎസ്‌പി കേരളത്തിൽ സംസ്‌ഥാന പാർട്ടിയാണ്. ഈ പദവി നിലനിർത്താൻ കൊല്ലത്തെ വിജയത്തോടെ ആർഎസ്‌പിക്ക് കഴിഞ്ഞു.
Most Read| സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു