കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെൽഹിയുടെ അഭിപ്രായം അറിയണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്.
”എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചർച്ച ചെയ്യേണ്ട ഒരാവശ്യവും ഇല്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവർത്തകരെയും കിട്ടില്ല. നേതാക്കൻമാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവർക്കും മനസിലായി” കെ മുരളീധരൻ പറഞ്ഞു.
ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ”പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62ആം വാർഷിക സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ ചെന്നിത്തല നടത്തിയ പ്രസംഗം സമകാലീന രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും പ്രതീക്ഷയുള്ളതും ആയിരുന്നു. രാഷ്ട്രീയത്തിന്റെ ആധാരശിലകളെ സംരക്ഷിക്കാം ഒന്നിച്ചു പോരാടാം”- എന്നാണ് അദ്ദേഹം കുറിച്ചത്.
ചെന്നിത്തല കളിച്ചുവളർന്ന കാലം മുതൽ ഈ മണ്ണിന്റെ സന്തതിയാണെന്ന് പറഞ്ഞ സുകുമാരൻ നായർ അദ്ദേഹം എൻഎസ്എസിന്റെ പുത്രനാണെന്നും പറഞ്ഞിരുന്നു. ഇത്തരം പുകഴ്ത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തിയത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം