ആലപ്പുഴ: കലവൂരിലെ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കലവൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള എന്നിവരാണ് പിടിയിലായത്.
ഇവരുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയെ (43) ഒരുമാസം മുമ്പാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്വർണാഭരണങ്ങൾക്കായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണനാണ് പോലീസിൽ പരാതി നൽകിയത്. ഫോൺവിളികൾ പരിശോധിച്ചപ്പോൾ ഇവർ ആലപ്പുഴ ജില്ലയിലെ കലവൂരിൽ വന്നിരുന്നതായി കണ്ടെത്തി.
ഓഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽ നിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. ഒപ്പമുള്ളത് ശർമിളയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മണ്ണിനടിയിലെ മൃതദേഹ സാന്നിധ്യം തിരിച്ചറിയുന്ന കഡാവർ നായയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സുഭദ്രയുടെ മക്കൾ രാധാകൃഷ്ണനും രാജേഷും തിരിച്ചറിഞ്ഞു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. പ്രതികൾ സ്വർണം പണയം വെച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. സുഭദ്രയും ശർമിളയുമായി പണമിടപാട് ഉണ്ടായിരുന്നതായി മാത്യൂസിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി