ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി.
നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്‌ക്ക് രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽ നിന്ന് കമൽഹാസൻ മൽസരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മൽസരത്തിനിറങ്ങിയിരുന്നില്ല.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ അണ്ണാമലൈ മൽസരിച്ച കോയമ്പത്തൂരിൽ മൽസരിക്കാൻ രംഗത്തിറങ്ങിയ കമലിനോട് പിൻമാറണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തത്.
Most Read| നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ