കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ദമ്പതികളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സബ് കലക്‌ടർ സ്‌ഥലത്തെത്തിയിട്ടും ആംബുലൻസ് തടഞ്ഞ നാട്ടുകാർ ഒടുവിൽ പോലീസ് നടത്തിയ ചർച്ചയ്‌ക്ക് ഒടുവിലാണ് അയഞ്ഞത്. വനംമന്ത്രി എകെ ശശീന്ദ്രൻ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്നുമണിക്ക് സർവകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ട നഷ്‌ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
13ആം ബ്ളോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിന് പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
പ്രദേശത്ത് വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു പോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
Most Read| ഡെൽഹിയിൽ ഇനി വനിതകളുടെ പോരാട്ടം; പ്രതിപക്ഷത്തെ നയിക്കാൻ അതിഷി