കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്‌ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആത്‍മഹത്യ. ചടങ്ങിൽ വെച്ച് പിപി ദിവ്യ രൂക്ഷമായി നവീനെ വിമർശിച്ചതായാണ് വിവരം.
ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാപേക്ഷ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. രണ്ടുദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതിൽ മനംനൊന്താണ് ആത്‍മഹത്യ എന്നാണ് സൂചന.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കളക്‌ടർ ഉൾപ്പടെയുണ്ടായിരുന്ന വേദിയിൽ വെച്ച് അഴിയാമതിയാരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അവർ വേദി വിടുകയും ചെയ്‌തു.
യാത്രയയപ്പ് യോഗത്തിന് ശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്‌ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്ന് പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും








































