കർണാടക: യെലഹങ്കയിലെ ‘ബുൾഡോസർ രാജി’ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
11.2 ലക്ഷം രൂപയുടെ വീട് അഞ്ചുലക്ഷം രൂപയ്ക്ക് നൽകുമെന്നാണ് കർണാടക സർക്കാർ വിശദമാക്കുന്നത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി.
ഡികെ ശിവകുമാർ ഇന്ന് സ്ഥലം സന്ദർശിച്ച് പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ശനിയാഴ്ചയാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയ്യേറ്റം ആരോപിച്ച് 400ഓളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് (ജിബിഎ) പോലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.
ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയ്യേറിയതെന്ന് ജിബിഎ ഉദ്യോഗസ്ഥർ ആരോപിച്ചത്. പുലർച്ചെ നാലുമണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350ലധികം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































