ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് കർണാടക പോലീസ് പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. സ്‌ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷൻമാരെ തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികൾ സ്‌ത്രീകളെ ലക്ഷ്യംവെക്കുകയായിരുന്നു. ഇതിൽ ഒഡീഷ സ്വദേശിയായ ബിബാഷ് കനാലിൽ മുങ്ങിമരിച്ചു. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയേൽ, മഹാരാഷ്‌ട്ര സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
മുങ്ങിമരിച്ച ബിബാഷിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കനാലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസുള്ള ഹോംസ്‌റ്റേ ഉടമ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികൾ ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു.
തുടർന്ന്, ഇസ്രയേലി സ്‌ത്രീയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ ആക്രമിക്കുകയും ബലാൽസംഗം ചെയ്‌തുവെന്നുമാണ് പരാതി. കുറ്റകൃത്യത്തിന് ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പീഡനത്തിനിരയായ സ്‌ത്രീകൾ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു.
പരാതിയുടെ അടിസ്‌ഥാനത്തിൽ ബലാൽസംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ കർണാടക പോലീസ് നിയോഗിച്ചിട്ടുണ്ട്.
Most Read| ദിവ്യ എത്തിയത് ആസൂത്രിതമായി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല- റിപ്പോർട്







































