കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി വിധി ഇന്ന്. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക.
അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം ഇഡി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. തന്റെ ഉടമസ്‌ഥതയിലായിരുന്ന ക്വാറികളിൽ നിന്നും റസ്‌റ്റോറന്റിൽ നിന്നും 2016-17 കാലയളവിൽ പണം അക്കൗണ്ടിലേക്ക് വന്നിരുന്നുവെന്നും ഇതാണ് ഇഡി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നുമായിരുന്നു അരവിന്ദാക്ഷൻ കോടതിയിൽ വാദിച്ചത്.
എന്നാൽ, അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി കോടതിയെ അറിയിച്ചു. മാത്രമല്ല, അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ, പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ നിലപാട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു. ഇത് തെളിയിക്കുന്ന ശബ്‌ദരേഖകൾ കൈവശമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതോടെ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പിപി കിരൺ, വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം 30നകം സമർപ്പിക്കാൻ ഇഡി ഒരുങ്ങുന്നത്.
Most Read| ഭക്ഷണവും ഇന്ധനവുമില്ല; ഗാസയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു- കുട്ടികൾ ഉൾപ്പടെ ദുരിതത്തിൽ