തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിൽ നിന്നുള്ള വിഹിതം ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ചും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്‌തമാക്കി.
ജിഎസ്‌ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ടൗൺഷിപ്പ് നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്നും നിയമസഭയിൽ ഗവർണർ പറഞ്ഞു. കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.
”നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുന്നേറുന്നത്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്. പാഠപുസ്‌തക പരിഷ്‌കരണ സമിതിയിൽ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയവയ്‌ക്കാണ് മുൻഗണന.
സാമൂഹിക സുരക്ഷ ശക്‌തമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സർക്കാരിന്റെ കടമയാണ്. ഒരുവർഷത്തിനകം ടൗൺഷിപ്പ് നിർമിക്കും. പത്ത് വർഷത്തിനിടെ സംസ്‌ഥാനം വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായി. കാലാവസ്‌ഥാ വ്യതിയാനം നേരിടാൻ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും.
എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. 64,004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങി. ദേശീയപാതാ വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സംസ്‌ഥാനം വൻ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്ത് പറയേണ്ടതാണ്”- ഗവർണർ വ്യക്‌തമാക്കി.
രാവിലെ നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എഎൻ ഷംസീറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നിയമസഭയിലേക്ക് ആനയിച്ചു. 15ആം കേരള നിയമസഭയുടെ 13ആം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. മാർച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരും.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്