തിരുവനന്തപുരം: കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശിക്കുന്ന ബജറ്റ് രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന വിധമുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻഡിഎ സർക്കാർ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാർഷിക മേഖലയിൽ നിന്നും പൂർണമായി പിൻവാങ്ങി അതിനെ സ്വകാര്യ കുത്തകൾക്കായി തുറന്നുകൊടുത്ത പുതിയ കാർഷിക നയങ്ങളുടെ പാതയിൽ തന്നെ ഇനിയും തങ്ങൾ മുന്നോട്ട് സഞ്ചരിക്കുമെന്ന കേന്ദ്രത്തിന്റെ ഏറ്റുപറച്ചിൽ കൂടിയാവുകയാണ് ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കർഷകർക്ക് സബ്സിഡികൾ പ്രഖ്യാപിക്കുന്നതിന് പകരം കൂടുതൽ കടം ലഭ്യമാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് കർഷകരെ കൂടുതൽ കടക്കെണിയിലേക്ക് നയിക്കുമെന്നല്ലാതെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുകയില്ല, മുഖ്യമന്ത്രി ആരോപിച്ചു.
കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ നിരക്കുകളിലെ വർധനവ്, വരുമാന നികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാർക്കും വ്യവസായങ്ങൾക്കുമുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും ബജറ്റിൽ സ്ഥാനം പിടിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഭൂരിഭാഗം ജനവിഭാഗത്തേയും കേന്ദ്ര ധനമന്ത്രി നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഓഹരി ഉടമകളുടെ സമ്പാദ്യം 5.2 ലക്ഷം കോടി രൂപ കൂടി വർധിച്ചതായാണ് റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അസമത്വം ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ അതിനിയും വർധിക്കുമെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: മനുഷ്യവിരുദ്ധ ബജറ്റ്; ബിജെപി കള്ളപ്പണം വെളുപ്പിക്കുന്ന മെഷീൻ; മമത ബാനർജി