ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് മനുഷ്യവിരുദ്ധമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും രാജ്യത്തിന്റെ ആദ്യ കടലാസ് രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലകളും വിട്ടുകഴിഞ്ഞെന്നും മമത കുറ്റപ്പെടുത്തി. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
പ്രസംഗത്തിലുടനീളം ബിജെപിക്കെതിരെ മമത ആഞ്ഞടിച്ചു. മാദ്ധ്യമങ്ങളിൽ മാത്രം ജീവിക്കുന്ന വാതക ബലൂണാണ് ബിജെപിയെന്ന് അവർ പരിഹസിച്ചു. ബിജെപിക്ക് പണമുണ്ട്. അവർ തെരുവുകളിൽ കൊടികെട്ടാൻ ഏജൻസികളെ നിയോഗിക്കുന്നു. അവർ അങ്ങനെ ചെയ്‌ത് മാദ്ധ്യമങ്ങളിൽ ജീവിക്കട്ടെ. എന്നാൽ, തൃണമൂൽ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും അക്കാര്യം നിങ്ങൾ ഉറപ്പ് തന്നാൽ നിങ്ങൾക്ക് മികച്ച ഭാവി ഞാനും ഉറപ്പ് നൽകാം- മമത പറഞ്ഞു.
തീവെട്ടിക്കൊള്ളക്കാർ പെട്ടെന്ന് പണമുണ്ടാക്കും. അവർ ഇപ്പോൾ അതിന് വേണ്ടി സമീപിക്കുന്നത് ബിജെപി എന്ന വാഷിങ് മെഷീനെയാണ്. തൃണമൂലിൽ നിന്ന് രാജി വെച്ച് ബിജെപിയിലേക്ക് ചേർന്നവരുടെ ലക്ഷ്യം അവർ ഉണ്ടാക്കിയ പണം സംരക്ഷിക്കുക എന്നതാണ്. കറുത്തവരായി പ്രവേശിക്കുന്നവർ വെളുത്തവരായി തിരിച്ചുവരുന്നു. ഇത്തരക്കാർ പണത്തിന് വേണ്ടി മാത്രമാണ് ബിജെപിയിലേക്ക് പോകുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെയുള്ളവർക്ക് ടിക്കറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Also Read: നിർണായക ചുവടുവെപ്പ്; കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് ഭാരത് ബയോടെക്