ന്യൂഡെൽഹി: വാക്‌സിനേഷനായി 35,000 കോടി രൂപ അനുവദിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മുക്‌തി നേടാൻ രാജ്യത്തെ സഹായിക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് ഭാരത് ബയോടെക് അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റ് വികസനത്തെ അടിസ്‌ഥാനമാക്കിയുള്ളതും ഏറെ ഫലപ്രദവുമാണെന്ന് കമ്പനി പറയുന്നു. വളരെ നിർണായകമായ ഒരു ചുവടുവെപ്പാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കൃഷ്‌ണ എല്ല പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിയെ അടിച്ചമർത്തുന്നതിനും പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് സുഗമമായ പാത പ്രദാനം ചെയ്യുന്നതിനും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് സാധിച്ചു. ഇതിലൂടെ മഹാമാരിയിൽ നിന്ന് മുക്‌തി നേടാൻ നമ്മുടെ രാജ്യത്തിന് സാധിക്കുമെന്ന് കൃഷ്‌ണ എല്ലാ പ്രസ്‌താവിച്ചു.
നിലവിൽ പൂനെ ആസ്‌ഥാനമായ സെറം ഇൻസ്‌റ്റിറ്റൃൂട്ട് പ്രമുഖ മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവീഷീൽഡ്, ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌ത് കൊണ്ടിരിക്കുന്നത്.
കൂടാതെ, അടുത്ത ആറ് വർഷത്തിനുള്ളിൽ ആരോഗ്യ സംരക്ഷണത്തിനായി 64,180 കോടി രൂപ ചെലവഴിക്കൽ പദ്ധതിയും സ്വാഗതാർഹമാണെന്ന് കൃഷ്‌ണ എല്ല പറഞ്ഞു.
അതേസമയം, രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉൽപാദിപ്പിക്കുമെന്നും ധനമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Also Read: രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി