കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ, നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി.
ചിഹ്‌നം പിന്നീട് അനുവദിക്കും. സംസ്‌ഥാന പാർട്ടിയായി അംഗീകാരം ലഭിക്കുമ്പോൾ ഓട്ടോറിക്ഷ ചിഹ്‌നം വേണമെന്ന് പിജെ ജോസഫ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്തെ മറ്റ് രണ്ട് രാഷ്‌ട്രീയ പാർട്ടികൾക്ക് ചിഹ്‌നമായി ഓട്ടോറിക്ഷ അനുവദിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റൊരു ചിഹ്‌നം തിരഞ്ഞെടുക്കാമെന്നുമാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
ഇതുപ്രകാരം മൂന്ന് ചിഹ്ന്നങ്ങൾ ജോസഫ് വിഭാഗത്തിന് കമ്മീഷന് മുമ്പാകെ സമർപ്പിക്കാം. എന്നാൽ, തങ്ങളുടെ ഭാഗ്യ ചിഹ്‌നമായ ഓട്ടോറിക്ഷ തന്നെ മതിയെന്ന് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പിജെ ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്.
2010ൽ മാണി ഗ്രൂപ്പിൽ ലയിക്കുന്നതിന് മുന്നേ എൽഡിഎഫിലായിരുന്ന ജോസഫ് ഗ്രൂപ്പ് സംസ്‌ഥാന പാർട്ടിയായിരുന്നു. 2019ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്‌ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്‌നവും നഷ്‌ടമായ അവസ്‌ഥയായി. പിളർപ്പിന് പിന്നാലെ നടന്ന 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്‌ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് രണ്ട് സീറ്റിൽ മാത്രമായിരുന്നു.
തൊടുപുഴയിൽ നിന്ന് പിജെ ജോസഫും കടുത്തുരുത്തിയിൽ നിന്ന് മോൻസ് ജോസഫുമായിരുന്നു വിജയിച്ചിരുന്നത്. സംസ്‌ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം.
മാണി വിഭാഗവുമായി ലയിക്കും മുൻപ് സൈക്കിളായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ചിഹ്‌നം. പാർട്ടിയുടെ ആവശ്യപ്രകാരം സൈക്കിൾ കമ്മീഷൻ മരവിപ്പിച്ചു. പിന്നീട് ആ ചിഹ്‌നം പുനരുജ്‌ജീവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ട്രാക്‌ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്‌നത്തിലാണ് പാർട്ടി മൽസരിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെണ്ട ആയിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ചിഹ്‌നം.
Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?