കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പട്ടിയുടെ പേര്. ഇതിനായി കോട്ടയത്ത് സജി അനുകൂലികളുടെ യോഗം ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് യോഗത്തിൽ പിന്തുണ പ്രഖ്യാപിക്കും.
നേരത്തെ തന്നെ മുന്നണികളിൽ നിന്ന് ക്ഷണം ഉള്ളതായി സജി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് സജി. ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള സജിയുടെ നീക്കം കോട്ടയം മണ്ഡലത്തെ വീണ്ടും ചർച്ചാ വിഷയമാക്കി മാറ്റിയിരിക്കുകയാണ്.
ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ട് സ്‌ഥാനവും രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന് ആയിരുന്നു സജിയുടെ പരാതി. രാജിയിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചുകൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു.
കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയ്യാറാകാത്തതായിരുന്നു പ്രശ്‌നം. മോൻസ് ജോസഫ് എംഎൽഎയുമായി സഹകരിച്ചു മുന്നോട്ട് പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. പിജെ ജോസഫിനോട് ഫോണിൽ പോലും സംസാരിക്കാൻ സജി തയ്യാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തുതീർപ്പ് നീക്കങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറിയിരുന്നു.
സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇജെ അഗസ്‌തിനെ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്‌തു. യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നുമായിരുന്നു സജി മഞ്ഞക്കടമ്പിൽ നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എൻഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. സജി കേരള കോൺഗ്രസ് എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ശക്‌തമായിരുന്നു.
Most Read| ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്