തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽ തന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിഞാബദ്ധമാണെന്ന് ധനമന്ത്രി വ്യക്‌തമാക്കി.
ഓണത്തിന്റെ ഭാഗമായി മൂന്ന് ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ സർക്കാർ വന്ന ശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്‌തത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്‌ഥാനമാണ് കണ്ടെത്തുന്നത്. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്‌താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻകാർക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവൻ തുകയും സംസ്‌ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്‌തംബർ വരെ കുടിശികയുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| ‘എനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, അത്ര പൊട്ടനുമല്ല’; പിവി അൻവർ