തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു.
കേന്ദ്രം പണം ആവശ്യപ്പെട്ടത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ദുരന്തനിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. ദുരന്ത മേഖലയിൽ നൽകേണ്ട പണം നൽകാതെയാണ് ചെയ്ത സഹായത്തിന് പണം ചോദിക്കുന്നത്. കേന്ദ്രത്തിന് മറുപടി കത്ത് നൽകുമെന്നും പണം നൽകാൻ കഴിയാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഡെൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് വ്യക്തമാക്കി. സേവനം ചെയ്തതിന് കാശ് വാങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചന, സമീപനം എന്നിവയെല്ലാം രാഷ്ട്രീയ കാരണമാണ്. തുക ആവശ്യപ്പെട്ടത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു. തമിഴ്നാടിനും ആന്ധ്രാപ്രദേശിനും നിമിഷങ്ങൾക്കകം സഹായം നൽകിയെന്നും കെവി തോമസ് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ചിലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തിനയച്ച കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. എയർലിഫ്റ്റിന് ചിലവായ 132 കോടി രൂപ കേരളം തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നത്. 2006 മുതൽ 2024വരെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക നൽകണമെന്ന കത്ത് കേരളത്തിന് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ വർഷം ഒക്ടോബറിലാണ് ചീഫ് സെക്രട്ടറി ആയിരുന്ന ജി വേണുവിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കത്തയച്ചത്. കണക്കനുസരിച്ച് കേരള സർക്കാർ ചിലവായ തുക തിരിച്ചടച്ചിട്ടില്ലെന്നും തുക എത്രയും വേഗം തിരിച്ചടക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ഓഗസ്റ്റിൽ നടത്തിയ എയർലിഫ്റ്റിങ്ങിന് ചിലവായ തുകയും കണക്കിൽ വ്യക്തമായി പറയുന്നുണ്ട്. 2018 ഓഗസ്റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയർലിഫ്റ്റിങ്ങിന്റെ ഭാഗമായി കേരളം കേന്ദ്ര സർക്കാരിന് നൽകാനുള്ളത്. വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് കേരളം നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ തിരിച്ചടി ഉണ്ടാവുന്നത്.
Most Read| പാകിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ







































